ചെങ്ങന്നൂര്‍ : ശബരിമല തീര്‍ത്ഥാടനതിന്റെ ഭാഗമായി ഇടത്താവളമായ ചെങ്ങന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ബസുകളില്‍ അയ്യപ്പന്‍മാരോടൊപ്പം സ്ത്രീകളെ ബസ് ജീവനക്കാര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കത്തുനല്‍കി.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടെ ഒരു യുവതി ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നും പമ്പ ബസില്‍ കയറാന്‍ ശ്രമിക്കുകയും ഭക്തരും ചെങ്ങന്നൂരിലെ ഹൈന്ദവ സംഘടനാ ഭാരവാഹികളും ഡ്രൈവര്‍മാരും ചേര്‍ന്ന് അവരെ പോലീസിന്റെ സഹായത്തോടെ തിരികെ അയക്കുകയും ചെയ്തിരുന്നു. പിന്നീടും സമാനമായ സാഹചര്യം ഉണ്ടായി. മറ്റൊരു യുവതിയെ ബസ് ജീവനക്കാര്‍ ബസില്‍ കയറ്റിയ വിവരമറിഞ്ഞ് പുത്തന്‍കാവില്‍ ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ ജന.സെക്രട്ടറി ദിലീപ് ഉത്രം ബസ് തടയുകയും ജീവനക്കാരോട് തിരക്കിയതില്‍ നിന്നും റെയില്‍വേ പരിസരത്ത് നിന്നും കയറ്റിയ യുവതിയെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടെന്ന് ജീവനക്കാര്‍ സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹിന്ദു ഐക്യവേദി ചെങ്ങന്നൂര്‍ താലൂക്കിന്റെ ജന.സെക്രട്ടറി പ്രശാന്ത് മേക്കാട്ടില്‍, സെക്രട്ടറി ബാബു കല്ലിശ്ശേരി, മുനിസിപ്പൽ ജന.സെക്രട്ടറി ദിലീപ് ഉത്രം എന്നിവര്‍ കെ.എസ്.ആര്‍.ടി.സി ചെങ്ങന്നൂര്‍ ഡിപ്പോ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷാദിന് ചെങ്ങന്നൂരില്‍ തീര്‍ത്ഥാടന കാലത്ത് അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട ആവശ്യകത ബോധിപ്പിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കത്തുനല്‍കി.





























