തിരുവനന്തപുരം : ചരിത്രവും പ്രകൃതിയും ഒരുമിച്ച് നിൽക്കുന്ന അപൂർവ കാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിലെ 150 വർഷം പഴക്കമുള്ള ‘റബ്ബർ മുത്തശ്ശി’. നിരവധി സന്ദർശകർക്ക് തണലും കൗതുകവും പകരുന്ന ഈ പൈതൃകവൃക്ഷം ഇപ്പോൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ ചികിത്സയിലാണ്. ചിതൽബാധയും ശിഖരം ഒടിഞ്ഞുവീണ സംഭവവും പിന്നാലെയാണ് വൃക്ഷസംരക്ഷണ നടപടികൾ ആരംഭിച്ചത്. മ്യൂസിയത്തിന്റെ കവാടത്തിലെ ഈ ഭീമൻ റബ്ബർ മരം ആദ്യനോട്ടത്തിൽ റബ്ബർ മരമാണെന്ന് പലർക്കും തിരിച്ചറിയാൻ പോലും കഴിയാറില്ല. വിശാലമായി പന്തലിച്ച ശിഖരങ്ങളും തണൽ വിരിച്ച ചില്ലകളും ഈ വൃക്ഷത്തെ മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. മരച്ചുവട്ടിൽ ഇരുന്ന് വിശ്രമിക്കാനും കഥകൾ പങ്കുവെക്കാനും ചിന്തകളിൽ മുഴുകാനും എത്തുന്നവരും ഏറെയാണ്.
തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമയുടെ ഭരണകാലത്താണ് ഈ റബ്ബർ മരം സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) നിന്ന് കേരളത്തിലെത്തിയത്. നാണ്യവിളയായി റബ്ബർ കേരളത്തിൽ വ്യാപകമാകുന്നതിനും വർഷങ്ങൾ മുമ്പാണ് ഈ വൃക്ഷം ഇവിടെ നട്ടുപിടിപ്പിച്ചതെന്ന് മ്യൂസിയം അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ ചരിത്രപരമായും സസ്യശാസ്ത്രപരമായും ഈ വൃക്ഷത്തിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ജൂൺ 13-ന് ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ ഒരു പ്രധാന ശിഖരം ഒടിഞ്ഞുവീണിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മരത്തിന്റെ ഉൾഭാഗം പൊള്ളയായതും ചിതൽബാധയേറ്റതും കണ്ടെത്തിയത്. ഇതോടെയാണ് വിദഗ്ധരുടെ നിർദേശപ്രകാരം ശാസ്ത്രീയ ചികിത്സ ആരംഭിക്കാൻ തീരുമാനിച്ചത്.





























