പത്തനംതിട്ട : എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കൊടുമൺ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐ – സിപിഎം സംഘർഷം ഉണ്ടായിരുന്നു. പത്തനംതിട്ട അങ്ങാടിക്കലിലാണ് സിപിഎം – സിപിഐ സംഘർഷമുണ്ടായത്. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിലടിച്ചത്. സംഘർഷത്തിൽ കൊടുമൺ ഇൻസ്പെക്ടറടക്കം മൂന്ന് പോലീസുകാർക്കും പരിക്കേറ്റു.
ഇരുപക്ഷത്ത് നിന്നായി പത്ത് പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ടാണ് ഇൻസ്പെക്ടർ മഹേഷ് കുമാറിന്റെ തലയ്ക്ക് പരിക്കേറ്റത്. സിപിഎമ്മും സിപിഐയും തമ്മിലാണ് സഹകരണ ബാങ്കിലേക്ക് മത്സരം നടന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവർ അടുർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.