പത്തനംതിട്ട : വീട്ട് പ്രസവങ്ങൾ ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിൽ ഫലം കണ്ടു തുടങ്ങി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത വീട്ട് പ്രസവങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയിലൂടെ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയത് ഇപ്പോൾ പുറത്ത് വന്നു. ഇതിൽ ഏറ്റവും കുറച്ച് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്ത ജില്ല പത്തനംതിട്ടയാണ്.
6 വീട്ട് പ്രസവങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ നടന്നത്.
വീട്ട് പ്രസവങ്ങൾ ഒഴിവാക്കുവാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വീട്ട് പ്രസവങ്ങൾ ഒഴിവാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവിശ്യമായ പ്രചാരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ സർക്കാർ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകൾ പത്തനംതിട്ടയിൽ ഫലം കണ്ടതിന്റെ സൂചനയാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ജില്ല തിരിച്ചുള്ള വീട്ട് പ്രസവ കണക്കുകൾ തിരുവനന്തപുരം – 21
കൊല്ലം – 20
പത്തനംതിട്ട – 6
ആലപ്പുഴ – 9
കോട്ടയം – 10
ഇടുക്കി – 37
എറണാകുളം – 24
തൃശൂർ – 15
പാലക്കാട് – 16
മലപ്പുറം – 191
കോഴിക്കോട് – 24
വയനാട് – 24
കണ്ണൂർ – 16
കാസർഗോഡ് – 15






























