ദില്ലി : ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീട്ടിൽ നിരീക്ഷണത്തിലുള്ള സമയപരിധി ഒരാഴ്ചയായി കുറച്ചു. നേരത്തെ ഹോം ഐസൊലേഷൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇതാണ് നിലവിൽ ഏഴ് ദിവസമാക്കി ചുരുക്കിയത്. വീട്ടിൽ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പർക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.
60 വയസ് കഴിഞ്ഞവർക്ക് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനിൽ ഇരിക്കാൻ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ എന്നിവർക്കും ഹോം ഐസലേഷൻ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഐസലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.