കൊച്ചി : പോലീസ് ഹണി ട്രാപ് കേസിൽ പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയം. പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിന് ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയ ചാറ്റുകളും ഫോണിൽ ഇല്ല. ഇതാണ് പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയിക്കാനുള്ള കാരണമായത്. പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ വിശദമായ ഫൊറിൻസിക് പരിശോധനയക്ക് അയച്ചു.
ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെ എസ്‌ഐ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌ഐ പരാതി നൽകുകയും യുവതിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥരേയും ബന്ധുക്കളേയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചും പോലീസ് ആസ്ഥാന എഡിജിപിയും ഇത് സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തിയിരുന്നു.