കാസര്‍കോട് : സമൂഹ മാധ്യമം വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോടാണ് സംഭവം. അരീക്കാട് പുഴക്കല്‍ വീട്ടില്‍ പി. അനീഷ, നല്ലളം ഹസന്‍ ഭായ്, വില്ലയില്‍ ഷംജാദ് എന്നിവെരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി പി. അനീഷ ബന്ധം സ്ഥാപിക്കുകയായിരുന്നു.
യുവാവ് അനീഷയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നും വൈകീട്ട് മടങ്ങിപ്പോകാമെന്നും അനീഷ പറഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളേജ് പോലീസില്‍ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സഹായികളായ മറ്റ് രണ്ട് പേരും കുടുങ്ങിയത്. മറ്റ് പലരെയും സമാനരീതിയിൽ ഇവർ പറ്റിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.