ന്യൂഡൽഹി : ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ രോഹിത് ശർമയെ പ്രഖ്യാപിച്ചതിനെച്ചൊല്ലി ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാമെന്ന് മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. ബിസിസിഐയുടെ തീരുമാനം ഒരേ സമയം ശാപവും അനുഗ്രഹവുമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ടീം ഇന്ത്യ യാത്ര തിരിക്കുമ്പോൾ ഇതേച്ചൊല്ലി താരങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. കോലിയും രോഹിത്തും യാഥാർഥ്യവുമായി പൊരുത്തപ്പെടണം, ക്രിക്കറ്റിനെ തുടർന്നും മുന്നോട്ടു നയിക്കണം.
അടുത്ത 5 വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കാനുള്ള ബാറ്റിങ് കരുത്തും ബോളിങ് കരുത്തും ടീം ഇന്ത്യയ്ക്കുണ്ട്. ടെസ്റ്റുകളിൽ മാത്രം ടീമിനെ നയിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാൽ മതി കോലിക്ക് ഇനി. അതുപോലെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിനെ നയിക്കുന്ന കാര്യം മാത്രം ആലോചിച്ചാൽ മതി രോഹിത്തിന്. ഇരുവരുടെയും സമ്മർദം കാര്യമായി ദൂരീകരിക്കാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ 2 വർഷങ്ങളായി അൽപം കൈമോശംവന്ന ബാറ്റിങ് ഫോം വീണ്ടടുക്കാനും വിരാട് കോലിക്ക് ഇനി സാധിക്കും എന്നാണു കരുതുന്നത്– യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ ഹോഗ് പറഞ്ഞു.





























