ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസുകൾ ഈടാക്കുമെന്ന് ഇറാൻ. ചൈനയിലെ ബെയ്ജിങിൽ നടന്ന വേൾഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇത് ഒരു ‘ടോൾ’ അല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗതം മേൽനോട്ടം വഹിക്കുന്നതിനും വേണ്ടിയുള്ള ഫീസാണെന്നും അംബാസഡർ പറഞ്ഞു.
വൻതോതിലുള്ള കപ്പൽ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ പ്രയാസകരമായ സമയങ്ങളിൽ ഇറാന് ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഫീസിൽ പ്രത്യേക പരിഗണനയും ഇളവുകളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്ചിമേഷ്യ യുദ്ധസമയത്ത് ഇറാൻ ഈ പാത ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടതിനെത്തുടർന്ന് ആഗോള ഇന്ധന വിപണിയിൽ വൻ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാൻ ഹോർമുസിലെ ഉപരോധം നീക്കിയത്.
നിലവിൽ സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നു വരികയാണ്. ഇതിനിടയിലാണ് ഫീസ് ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്. വിതരണ ശൃംഖലയിലെ പുതിയ നിബന്ധനകൾ ഇന്ധനവിലയെ ബാധിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങളും പങ്കുവെക്കുന്നു. അമേരിക്ക ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെങ്കിലും, തങ്ങളുടെ ഉടമസ്ഥതയിലുള്ള ജലപാതയിൽ സുരക്ഷാ മേൽനോട്ടത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പണം ഈടാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഒമാനുമായി സഹകരിച്ച് ജലപാതയിൽ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഇറാൻ ആരംഭിച്ചു കഴിഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ആദ്യ കരാർ പ്രകാരം 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് സൗജന്യമായി കടന്നുപോകാൻ അനുവാദമുണ്ടായിരുന്നുവെങ്കിലും, അതിനുശേഷം എന്ത് നിബന്ധനകളാണ് നിലവിൽ വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല.
































