ലഖ്നൗ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നംഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് റായ്ബറേലി ജില്ലാ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. 35 സെക്കൻഡിനിടെ പത്തുതവണയോളം ജീവനക്കാരി രോഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോഗിയാണെന്നും വിവരങ്ങളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരുകാരണവശാലും നടക്കാനനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് പറഞ്ഞു. ജീവനക്കാർ നല്ലരീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.






























