ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നതിനെതിരെ വിജയ് നേതൃത്വം നൽകുന്ന ടിവികെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ സമ്പൂർണ നിരോധനം നിയമപരമായ ചട്ടക്കൂടുകൾക്ക് അപ്പുറമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. 1958-ലെ തമിഴ്‌നാട് അനിമൽ പ്രിസർവേഷൻ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വാദിക്കുന്നു. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (Prevention of Cruelty to Animals Act), 2001-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കശാപ്പുശാല) ചട്ടങ്ങൾ, 1998-ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ നിയമം, 2023-ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ ചട്ടങ്ങൾ തുടങ്ങിയ മറ്റ് നിയമങ്ങളും മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പൂർണമായ നിരോധനം ഏർപ്പെടുത്തുന്നില്ല.
പൂർണമായ നിരോധനത്തിന് ഉത്തരവിട്ടതിലൂടെ, നിലവിലുള്ള നിയമ ചട്ടങ്ങൾക്ക് പകരം ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമാണം നടത്തുകയാണ് ചെയ്തതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.സുപ്രിംകോടതി വെബ്‌സൈറ്റ് പ്രകാരം, തമിഴ്നാട് സർക്കാരിന്‍റെ ഹർജി ജൂൺ 9-നാണ് ഫയൽ ചെയ്തത്. ഫയലിങ്ങിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനായി ഹർജി നിലവിൽ ‘ഡിഫക്റ്റ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ സ്റ്റാൻഡിംഗ് കൗൺസിലറും അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായ ജയശ്രീ നരസിംഹനാണ് തമിഴ്‌നാടിന് വേണ്ടി ഹരജി സമർപ്പിച്ചത്.






























