തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 162 ആശുപത്രികള്‍ ചേര്‍ന്നു. എന്നാല്‍, സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റീജനല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഒട്ടേറെ സഹകരണ ആശുപത്രികള്‍ എന്നിവ പദ്ധതിയില്‍ ചേരാതെ വിട്ടുനില്‍ക്കുകയാണ്. വിഷുവിനോ, മേയിലോ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നെങ്കിലും കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാകുന്നില്ലെന്നാണു സര്‍വീസ് സംഘടനകളുടെയും പെന്‍ഷന്‍ സംഘടനകളുടെയും പരാതി. ഈ മാസം മുതല്‍ മെഡിസെപ് പരിരക്ഷ കിട്ടിത്തുടങ്ങുമെന്നു കരുതി മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്നു പിന്‍വാങ്ങിയവരും വെട്ടിലായി. കൂടുതല്‍ ആശുപത്രികളെ പങ്കെടുപ്പിക്കുന്നതിനാല്‍ ആരോഗ്യ സെക്രട്ടറി ഉടന്‍ യോഗം വിളിക്കണമെന്നു തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.
ആരോഗ്യ വകുപ്പിനു കീഴിലെ കാസ്പ് പദ്ധതി പ്രകാരം അതിതീവ്ര കോവിഡ് വ്യാപന സമയത്തു സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ ഇനിയും പണം നല്‍കാനുണ്ട്. ഈ പണം കിട്ടിയാലേ മെഡിസെപ്പില്‍ ചേരൂ എന്ന വാശിയിലാണ് ഒട്ടേറെ ആശുപത്രികള്‍. മെഡിസെപ്പില്‍ ചേര്‍ന്നാല്‍ കൂടിയ ചികിത്സാനിരക്ക് തുടര്‍ന്നു നല്‍കില്ലെന്ന ഭീഷണിയുമായി ചില സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രികളെ സമീപിച്ചിട്ടുമുണ്ട്. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന ഇടപെടല്‍ ആവശ്യമാണ്.
ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ ജൂബിലി, നിംസ്, കാരക്കോണം മെഡിക്കല്‍ കോളജ് തുടങ്ങി 16 ആശുപത്രികളാണു സമ്മതമറിയിച്ചത്. കണ്ണൂരില്‍ ആസ്റ്റര്‍ മിംസ്, എകെജി, മലപ്പുറത്ത് സണ്‍റൈസ്, കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ്, പാലക്കാട്ട് അവൈറ്റിസ്, തൃശൂരില്‍ അമല, വെസ്റ്റ് ഫോര്‍ട്ട്, എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ്, രാജഗിരി, പത്തനംതിട്ടയില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജ്, കോഴിക്കോട്ട് കെഎംസിടി, മിംസ്, ഇഖ്‌റ തുടങ്ങിയവയാണു പദ്ധതിയില്‍ ചേര്‍ന്ന ആശുപത്രികള്‍. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു ഗുണഭോക്താക്കളുടെ വിവരം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൈമാറി.
പദ്ധതിയില്‍ ചേര്‍ന്ന ആശുപത്രികള്‍
എറണാകുളം 25, മലപ്പുറം 21, തൃശൂര്‍ 19, തിരുവനന്തപുരം 16, കോഴിക്കോട് 15, കൊല്ലം 14, പാലക്കാട് 8, കാസര്‍കോട് 7, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 6, കണ്ണൂര്‍ 6, വയനാട് 6, ഇടുക്കി 5 – ആകെ 162































