പത്തനംതിട്ട: ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടൽ ജീവനിക്കാർക്ക് നേരെ മർദ്ദനം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജിതിന്‍ എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ മർദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. ചെവിക്ക് അടിയേറ്റ ജീവനക്കാരിയുടെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചു. റാന്നി സ്വദേശിയായ ജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി ഏഴരയോടെ സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ ചിക്കിൻസ് എന്ന സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ജീവനക്കാരായ ഗീർവഗീസ് മാത്യു, സോമൻ ബർമൻ, പൂർണി ബർമൻ, ജിതിൻ ബർമൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ സംഘം ഭക്ഷണം ആവശ്യപ്പെട്ട് എത്തിയപ്പോൾ തന്നെ 25 മിനുട്ട് താമസം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. പത്തു മിനുട്ടിന് ശേഷം ഇവർ ഭക്ഷണം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. താമസം നേരിടുമെന്ന് അറിയിച്ചപ്പോൾ ആദ്യം ഗീവർഗീസിനെ അടിച്ചു. പിന്നാലെ മറ്റു ജീവനക്കാരെയും മർദിച്ചു. കടയ്ക്കും നാശനഷ്ടം വരുത്തി. വിവരമറിഞ്ഞ് പോലീസ് വന്നതോടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ജീവനക്കാർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.





























