എറണാകുളം : കൂത്താട്ടുകുളം പാലക്കുഴയിൽ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. മാറിക തോൽക്കുടിയിൽ സജീവന്റെ വീടിനാണ് ബുധനാഴ്ച ഉണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന വയോധിക തലനാരിഴക്കാണ് രക്ഷപെട്ടത്. ശക്തമായ മിന്നൽ ആദ്യം പുരയിടത്തിൽ നിന്നിരുന്ന മരത്തിലും തുടർന്ന് വീട്ടിലും പതിച്ചു. ഇടിമിന്നൽ ഉണ്ടായ സമയത്ത് സജീവിന്റെ അമ്മ കമലാക്ഷി വീടിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു.
മിന്നലിന്റെ ആഗതത്തിൽ വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂണിന്റെ ഭാഗങ്ങൾ തകർന്ന് കമലാക്ഷിയുടെ ദേഹത്തേക്ക് തെറിച്ചെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. മിന്നൽ ഏറ്റതിനെ തുടർന്ന് വീട്ടിലെ വയറിങ് പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. ഇലക്ട്രിക് മീറ്ററിനും തകരാർ സംഭവിച്ചിട്ടുണ്ട്. റൂമിനുള്ളിലെ സീലിങ് തകർന്ന നിലയിലാണ്. ഭിത്തികൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം സജീവന്റെ ഭാര്യയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.






























