റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് നുഴഞ്ഞുകയറിയവരെ വാഹനത്തിൽ കടത്താൻ ശ്രമിച്ച സുഡാനി പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പിടികൂടി. എറിത്രിയൻ സ്വദേശികളായ നുഴഞ്ഞുകയറ്റക്കാരെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. പിടിക്കപ്പെട്ട സുഡാനി പൗരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതിർത്തി ലംഘിച്ചെത്തിയ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം.
കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റവാളിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.






























