ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ. പ്രതിഷേധം അട്ടിമറിക്കാൻ ബിജെപി പുറത്തുനിന്ന് ഗുണ്ടകളെ അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി സമാധാനപരമായാണ് പ്രതിഷേധം നടന്നത്. ഇത് വലുതായതോടെയാണ് ബിജെപി ഗുണ്ടകളെ ഇറക്കിയത്. ഗുണ്ടകൾ കല്ലേറ് നടത്തുകയാണെന്നും ഇതിനായി കല്ലുകൾ നിറച്ച ട്രക്ക് എത്തിച്ചുനൽകുന്നത് പോലീസാണെന്നും അഭിജീത്ത് ദീപ്‌കെ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജ് ക്രൂരമായിരുന്നുവെന്നും അഭിജീത്ത് പറഞ്ഞു.
ഇതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കും. പോലീസ് ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. സിവിൽ വേഷത്തിലുള്ള പോലീസുകാർ വാഹനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ട്. പന്ത്രണ്ടും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ പോലീസ് ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നും ദീപ്‌കെ പറഞ്ഞു. നേരത്തേ ചർച്ചയ്ക്കായി സർക്കാരിനെ സമീപിച്ചപ്പോൾ അഞ്ച് മണിക്കൂറോളം കാത്തിരിപ്പിച്ചു. വെറും പത്ത് മിനിറ്റ് മാത്രമാണ് സംസാരിച്ചത്.
സർക്കാർ തങ്ങളുടെ സമയം പാഴാക്കുകയാണ്. അതിനാൽ ഇനി ചർച്ച നടക്കണമെങ്കിൽ അത് ജന്തർ മന്തറിൽ വെച്ച് തന്നെ വേണം. ജന്തർ മന്തറിന്റെ വാതിൽ തുറന്നുകിടക്കുകയാണെന്നും അഭിജീത്ത് ദീപ്‌കെ വ്യക്തമാക്കി. നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് ദീപ്‌കെ അഭ്യർഥിച്ചു.





























