ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ മിന്നൽസമരം ഇന്ത്യമുന്നണിക്കുള്ളിലെ ഭിന്നത പരസ്യമാക്കി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എൻ.സി.പി. നേതാവ് സുപ്രിയാ സുലെയും മാത്രമാണ് എത്തിയത്. മറ്റ് സഖ്യകക്ഷികൾ വിട്ടുനിന്നു. സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ഇടതുകകക്ഷികളും ശിവസേന (ഉദ്ധവ്), ആർ.എസ്.പി., മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് എം. അടക്കമുള്ളവരും ജന്തർമന്തറിലെത്തിയിരുന്നു. എന്നാൽ, മൂന്നുമണിക്കൂറോളം കോൺഗ്രസ് സമരം നടത്തിയ സ്ഥലത്ത് പോയില്ല. സമരത്തിന് തങ്ങളെ ക്ഷണിച്ചില്ലെന്നാണ് ഇവരുടെ വാദം.
ഇക്കാര്യം ബുധനാഴ്ച രാവിലെ ചേർന്ന ഇന്ത്യസഖ്യം യോഗത്തിലും പാർട്ടികൾ ഉന്നയിച്ചു. കോൺഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഏകോപനത്തിൽ തകരാറുണ്ടായതായും ഇക്കാര്യത്തിൽ ഖേദം അറിയിക്കുന്നതായും രാഹുലും പറഞ്ഞു. എന്നാൽ, സഖ്യകക്ഷികളെ വിവരം നേരത്തേ അറിയിച്ചിരുെന്നങ്കിൽ അതീവസുരക്ഷാമേഖലയിലുള്ള സമരം നടക്കുമായിരുന്നില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. അതേസമയം, കോൺഗ്രസിനും ഇക്കാര്യത്തിൽ ചില പിഴവുകൾ പറ്റി. മൂന്നു മണിയോടെ കോൺഗ്രസ് എം.പി.മാരെല്ലാം ഖാർഗെയുടെ വസതിയിലെത്തണമെന്ന് സന്ദേശം അയച്ചപ്പോൾ, സഖ്യകക്ഷിനേതാക്കൾക്കും കൈമാറി.
പിന്നീടിത് റദ്ദാക്കിയതായും സഖ്യകക്ഷികളെ അറിയിച്ചു. അതാണിവരെ പ്രധാനമായും ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ചേർന്നായിരുന്നു പദ്ധതി തുടക്കംമുതൽ ആസൂത്രണം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാതപരമായ നിലപാടിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞമാസം കോൺഗ്രസിന്റെ നേതൃത്വത്തിൽ കത്തെഴുതിയപ്പോൾ എ.എ.പി.യും ഡി.എം.കെ.യും അടക്കം 23 രാഷ്ട്രീയപ്പാർട്ടികളും സ്വതന്ത്ര എം.പി. കപിൽ സിബലും ഉൾപ്പെട്ടിരുന്നു. എന്നാൽ, ചൊവ്വാഴ്ചത്തെ കോൺഗ്രസിന്റെ മിന്നൽസമരത്തെ സി.ജെ.പി.യുടെ വിദ്യാർഥി സമരത്തെ തകർക്കാനുള്ള കോൺഗ്രസിന്റെ ബി.ജെ.പി. സർക്കാരുമൊത്തുള്ള ജുഗൽബന്ദിയാണെന്നായിരുന്നു എ.എ.പി. ആക്ഷേപിച്ചത്. ഡി.എം.കെ.യാകട്ടെ പാർലമെന്റിൽപ്പോലും വേറിട്ടാണ് പ്രതിഷേധം. അതും തമിഴ്‌നാട്ടിലെ പ്രാദേശിക പ്രശ്നങ്ങളിലൂന്നി മാത്രം.





























