കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നു 3 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 2 പേരെ സിറ്റി സൈബർ ക്രൈം പോലീസ് ലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണു അറസ്റ്റ് ചെയ്തത്. യുപി – ഡൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനു മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ട് ഈ മാസം ആറിനാണു തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ എത്തിയത്. പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിലെ രാജ്കുമാർ എന്നു പരിചയപ്പെടുത്തിയായിരുന്നു ഫോൺ.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. ഫോൺ വിളിച്ചത് തട്ടിപ്പുകാരാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയ ശേഷം വിദ്യ സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്കു പരാതി നൽകുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം ഡൽഹിയിലെത്തി അന്വേഷണം ആരംഭിച്ച സൈബർ പോലീസിന്റെ പ്രത്യേക സംഘം സിം ഉടമയെ കണ്ടെത്തിയിരുന്നു. സിം കാർഡ് തന്റേതു തന്നെയാണെന്നു സമ്മതിച്ച ഇയാൾ, കോൾ വന്നതിനെ പറ്റി അറിയില്ലെന്നും ഫോൺ മോഷണം പോയെന്നുമാണ് മൊഴി നൽകിയത്.
ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണു കേസ്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും ഇതേ തട്ടിപ്പുകാരുടെ വിളി എത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിൽ വയനാട് സൈബർ പോലീസും കേസെടുത്തിട്ടുണ്ട്.






























