ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ ഫോണും കമ്പ്യൂട്ടറുകളും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുഎസ് ബാങ്കുകൾ വഴി ലക്ഷക്കണക്കിന് ഡോളറിന്റെ പണമിടപാട് നടത്തിയെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് ഈ നടപടി. സംഭവത്തിൽ ക്ലോഡിയോ ടാപിയക്കെതിരേ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2026 ലോകകപ്പ് ഫൈനലിന് ശേഷം ന്യൂയോർക്കിലെ ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബ്യൂണസ് ഐറിസിലേക്ക് മടങ്ങാനിരുന്ന ടാപ്പിയയെയും മറ്റ് ചില ഉദ്യോഗസ്ഥരെയും എഫ്ബിഐ തടഞ്ഞു.
ടാപ്പിയയുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങളുടെ കമ്പ്യൂട്ടറുകളും ഫോണുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ടൂർപ്രോഡെന്റർ എന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കോടിക്കണക്കിന് ഡോളറിന്റെ സ്പോൺസർഷിപ്പ് പണം അമേരിക്കൻ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിക്കലിന് വിധേയമാക്കി എന്നാണ് പ്രധാന ആരോപണം.
എഎഫ്എയുമായി ബന്ധപ്പെട്ട പണം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പ്രോസിക്യൂട്ടർമാർ പരിശോധിച്ചുവരികയാണ്. ഫ്‌ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂർപ്രോഡെന്റർ എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അർജന്റീന ഫുട്‌ബോളിന്റെ പ്രധാന വാണിജ്യ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഈ കമ്പനിയാണ്. പാബ്ലോ ടോവിഗ്ഗിനോ, ഡീഗോ ലൂസെറോ, ഹാവിയർ ഫറോണി എന്നിവരുമായുള്ള ആശയവിനിമയ വിവരങ്ങൾ ഹാജരാക്കാൻ ടാപ്പിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് ഡോളർ കൈമാറ്റം ചെയ്യപ്പെട്ടതായി രേഖകൾ സൂചിപ്പിക്കുന്നു. വ്യക്തമായ വാണിജ്യ പ്രവർത്തനങ്ങളില്ലാത്ത കമ്പനികളിലേക്കും വൻതുക കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.





























