കൊല്ലം : അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയ്ക്ക് മൂന്നുവർഷം തടവും 60,000 രൂപ പിഴയും വിധിച്ച് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി. മുളവന പള്ളിയറ അഭിലാഷ്ഭവനിൽ ശോശാമ്മയെ(പൊന്നമ്മ-66)യാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ എട്ടുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.
അയൽവാസിയായ മുളവന പള്ളിയറ കളീലുവിളപുത്തൻവീട്ടിൽ ജോർജുകുട്ടിയെയാണ് ശോശാമ്മ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2016 മേയ് 13-നാണ് കേസിനാസ്പദമായ സംഭവം. ശോശാമ്മയും ജോർജുകുട്ടിയുടെ വീട്ടുകാരുമായി വസ്തുതർക്കം നിലിനിന്നിരുന്നു. മുളവന പി.കെ.ജെ.എം.സ്കൂളിനുസമീപത്തെ ശോശാമ്മയുടെ വീടിനുമുന്നിലൂടെ നടന്നുപോകുകയായിരുന്ന ജോർജുകുട്ടിയെ പ്രതി തടഞ്ഞുനിർത്തി അസഭ്യം പറയുകയും വെട്ടുകത്തികൊണ്ട് കഴുത്തിന് വെട്ടുകയുമായിരുന്നു.
ഒഴിഞ്ഞുമാറിയതിനാൽ ജോർജ്കുട്ടിയുടെ തലയിലും മുതുകത്തുമാണ് വെട്ടുകൊണ്ടത്. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ജോർജ്കുട്ടി. സംഭവത്തിനു രണ്ടു ദിവസം മുൻപ് ശോശാമ്മ ജോർജ്കുട്ടിയുടെ ഭാര്യയെയും മർദിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ്, സുനിൽ എന്നിവർ ഹാജരായി. കുണ്ടറ എസ്.ഐ.ആയിരുന്ന എൻ.സുനീഷാണ് കേസന്വേഷണം നടത്തിയത്.





























