ചെന്നൈ : നവവധുവിന് ക്രിസ്ത്യൻ പേരാണെന്ന കാരണം ചൂണ്ടിക്കാട്ടി ഹിന്ദുയുവതിയുടെ വിവാഹംനടത്താൻ ക്ഷേത്രം അധികൃതരും പൂജാരിമാരും വിസമ്മതിച്ചു. ഇതിൽപ്രതിഷേധിച്ച് വധൂവരൻമാർ ക്ഷേത്രത്തിനുപുറത്തുവെച്ചു താലിചാർത്തി. തൂത്തുക്കുടി ജില്ലയിലെ പണയൂർ സ്വദേശി കെ. കണ്ണനും തരുവൈക്കുളം സ്വദേശി എം. ആന്റണി ദിവ്യയ്ക്കുമാണ് ശങ്കരരാമേശ്വരർ ക്ഷേത്രത്തിൽ ദുരനുഭവം നേരിടേണ്ടിവന്നത്. ആന്റണി ദിവ്യ ഹിന്ദുവാണെന്ന് ബന്ധുക്കൾ അവകാശപ്പെട്ടെങ്കിലും സ്കൂളിൽനിന്ന് നൽകിയ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റിൽ അവർ ക്രിസ്ത്യാനിയാണെന്നാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
ക്രിസ്ത്യാനിയാണെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിനാൽ ക്ഷേത്രത്തിനകത്തുവെച്ച് വിവാഹം നടത്തരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും ഇതുവകവെക്കാതെ പൂജാരിമാരോട് വിവാഹച്ചടങ്ങുകൾ നടത്തിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.എന്നാൽ ആന്റണി ദിവ്യയുടെ രക്ഷിതാക്കൾ ഇതു നിഷേധിച്ചു. ദിവ്യ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളിലാണ് പഠിച്ചതെന്നും അതുമാത്രമാണ് അവളുടെ ഏക ക്രിസ്ത്യൻ ബന്ധമെന്നും ബന്ധുവായ രാജേന്ദ്രൻ പറഞ്ഞു.





























