കോട്ടയം : കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരന് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച് കെ.എസ്.ആർ.ടി.സി. സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നപ്പോൾ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. കെ.എസ്.ആർ.ടി.സി.യിൽ ഇൻസ്‌പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടിൽ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവിൽ 13-ാമത്തെ പേരുകാരനായിരുന്നു മധു.
ദീർഘകാലം എരുമേലി സബ്‌സെന്ററിൽ സേവനംചെയ്ത ഇദ്ദേഹത്തിനെ സ്റ്റേഷൻ മാസ്റ്ററായിരിക്കെ മുൻപ് പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീർഥാടനവേളയിൽ പമ്പയിൽ പ്രവർത്തിക്കുകയായിരുന്നു ഡിസംബറിൽ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ ജനുവരി ഒന്നിന് പൊതുദർശനത്തിന് വെച്ചിരുന്നു. കോർപ്പറേഷൻ സി.എം.ഡി. ഉൾപ്പെടെ ഉന്നതാധികാരികൾക്കുവേണ്ടി റീത്ത് സമർപ്പിക്കുകയും ചെയ്തു. മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കി സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ സർവീസ് കാര്യങ്ങൾക്കെല്ലാം അപേക്ഷകൾ ഉന്നതാധികൃതർക്കെല്ലാം പോയതാണ്. സർവീസ് റോളിൽനിന്ന് പരേതനെ നീക്കംചെയ്യാഞ്ഞതാണ് പ്രശ്നമായതെന്നാണ് സൂചനകൾ ലഭിക്കുന്നത്.





























