മുംബൈ : രാജ്യത്തെ നടുക്കിയ വൻ മയക്കുമരുന്ന് വേട്ടയുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. മുംബൈയിൽ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1745 കോടി രൂപ വിലമതിക്കുന്ന 348 കിലോഗ്രാം ഹൈ ഗ്രേഡ് കൊക്കെയ്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലഹരി വേട്ട പുറത്തുവിട്ടത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെയാണ് ഈ നടപടിയിലൂടെ തകർക്കാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ചെറിയ ലഹരിവേട്ടയിൽ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഇത്രയും വലിയൊരു അന്താരാഷ്ട്ര സിൻഡിക്കേറ്റിലേക്ക് എത്തിയത്. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടലുകളിൽ ഒന്നാണിത്. ‘മയക്കുമരുന്ന് മുക്ത ഭാരതം’ എന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ശക്തമായ നീക്കമാണിതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























