റാന്നി: പത്തനംതിട്ട – റാന്നി റൂട്ടിൽ മണ്ണാറക്കുളഞ്ഞി ജംഗ്ഷന് സമീപം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വളവിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡുകൾ, പ്രത്യേകിച്ചും പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് വരുന്നവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനാണ് മണ്ണാറക്കുളഞ്ഞി. വടശേരിക്കരയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ വ്യക്തമായ കാഴ്ച ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളെ ഈ ഫ്ലക്‌സ് ബോർഡുകൾ മറയ്ക്കുന്നതിനാൽ പ്രധാന റോഡിലെത്തുന്ന വാഹനങ്ങൾ മുന്നോട്ട് കയറുമ്പോൾ അപകട സാദ്ധ്യത ഏറുന്നു.
റോഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡുകൾക്കെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. നേരത്തെയും ഇത്തരത്തിൽ റോഡരികിൽ ഫ്ലക്‌സുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. അധികൃതർ അടിയന്തിരമായി ഇടപെട്ട് ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാണ്. സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം നിരന്തരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇത്തരത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോടതി പഞ്ചായത്തുകൾക്ക് എതിരെ വടിയെടുത്തതിന് പിന്നാലെ റോഡരികിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഒരു ഇടവേളക്ക് ശേഷം റോഡിൻറെ വശങ്ങൾ ഫ്ലെക്സ് ബോർഡുകൾ കീഴടക്കുകയാണ്.





























