ദില്ലി: കേന്ദ്ര സർക്കാർ 2027-ലെ സെൻസസ് നടപടികൾക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റിലെ ഭൂപടത്തിൽ അരുണാചൽ പ്രദേശിലെ പാസിഘട്ട് നഗരത്തെ ചൈനയുടെ ഭാഗമായി കാണിച്ചു. ഗുരുതരമായ പിഴവ് വിവാദമായതിന് പിന്നാലെ അധികൃതർ തിരുത്തി. വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് നടപടിയുണ്ടായത്. പാസിഘട്ട് സ്വദേശിയും റിട്ടയർഡ് ഗ്രൂപ്പ് ക്യാപ്റ്റനുമായ മോഹന്തോ പാംഗിംഗ് പാഓ ആണ് ഈ അബദ്ധം ചൂണ്ടിക്കാട്ടിയത്. സെൻസസ് പോർട്ടലിൽ (se.census.gov.in) സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, തന്റെ ലൊക്കേഷൻ അരുണാചലിലെ പാസിഘട്ടിന് പകരം ചൈനയിലെ ‘മെഡോഗ്’ എന്ന നഗരമായാണ് കാണിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.
വിഷയം വലിയ ചർച്ചയായതോടെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയും സെൻസസ് കമ്മീഷണറും ഉടൻ ഇടപെട്ടു. ഭൂപട സേവനം നൽകുന്ന കമ്പനിയുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ പിഴവ് തിരുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസ് ആണ് 2027-ലേക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 16 മുതൽ ഹൗസ്‌ലിസ്റ്റിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളുകൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമാണ് ഭൂപടത്തിൽ തെറ്റായ പേര് വന്നതെന്നാണ് വിശദീകരണം. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന മേഖലയായതിനാൽ ഇത്തരമൊരു പിഴവ് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.





























