നാഗർകോവിൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുശേഷം കന്യാകുമാരിയിൽ സഞ്ചാരികളുടെ വൻ തിരക്ക്. കന്യാകുമാരി ക്ഷേത്രവും വിവേകാന്ദപ്പാറയും തിരുവള്ളുവർപ്പാറയും സന്ദർശിക്കാൻ നിരവധിപേരാണ് എത്തുന്നത്. ഇന്നലെ ഞായറാഴ്ച ആയതിനാൽ വലിയതിരക്കാണ് അനുഭവപ്പെട്ടത്. ഇതിൽ കൂടുതലും ഉത്തരേന്ത്യക്കാരാണ്. വേനലവധി കഴിഞ്ഞ് ഇന്ന് തമിഴ്‌നാട്ടിൽ സ്കൂൾ തുറക്കുന്നതിനാൽ ഇന്നലെ കുട്ടികളുമൊത്ത് കന്യാകുമാരി സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ വൻ തിരക്കായിരുന്നു. 45 മണിക്കൂർ ധ്യാനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയതിന് പിന്നാലെയാണ് ഇത്രയും തിരക്കെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പല പ്രമുഖ നേതാക്കളും പാറയും ക്ഷേത്രവും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയും സമയം ചെലവഴിച്ചതും വാർത്താപ്രധാന്യം നേടിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവാണ്.
വിനോദ സഞ്ചാരികൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് വിവേകാനന്ദപ്പാറയിൽ ഉള്ളത്. ചൂടിന് ശമനമുണ്ട്. നേരീയ തോതിലുള്ള മഴയും. ശാന്തമായ കടലും. പ്രധാനമന്ത്രി ധ്യാനമിരുന്ന വിവേകാനന്ദപ്പാറ സന്ദർശിക്കാനാണ് മിക്കവരും താത്പര്യം കാട്ടുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ദ്രി മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അവിടേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഇപ്പോൾ സമാന രീതിയിലാണ് കന്യാകുമാരിയിലേക്കുമുള്ള ഒഴുക്ക്.





























