പത്തനംതിട്ട: രണ്ടു കാലിനും സ്വാധീനമില്ലാതെ രണ്ട് കൈയും കുത്തി നടന്ന് ഭാഗ്യക്കുറി വിൽക്കുന്ന അംഗപരിമിതന് ലൈഫ് പദ്ധതിയിൽ നിന്നും വീട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മലയാലപ്പുഴ ഏറം കാവുംപാട്ട് വീട്ടിൽ കെ.എസ്. ബിജിക്ക് വീട് അനുവദിക്കാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ബിജിയുടെ കുടുംബം ചെറിയ ഷെഡിലാണ് താമസിക്കുന്നത്. മഴ പെയ്താൽ ഷെഡിൽ കഴിയാനാകില്ല.
കമ്മീഷൻ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2008 ൽ പഞ്ചായത്തിൽ നിന്ന് ബിജിക്ക് വീട് അനുവദിച്ചിരുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ വീട് അനുവദിക്കാൻ ഒരു വീട് അനുവദിച്ച് 12 വർഷം കഴിയണമെന്നാണ് വ്യവസ്ഥ. പരാതിക്കാരന് 2008ലാണ് ആദ്യം വീട് നൽകിയത്. ഇപ്പോൾ 12 വർഷം കഴിഞ്ഞിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ അംഗവൈകല്യവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് മാനുഷിക പരിഗണന നൽകി പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.