കോന്നി : സംസ്ഥാനത്ത് രൂക്ഷമാകുന്ന തെരുവ് നായശല്ല്യത്തിനും മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ(എച്ച് ആർ പി എം ) ഭാരവാഹികൾ കോന്നിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എച്ച് ആർ പി എം ന്റെ നേതൃത്വത്തിൽ തെരുവ് നായ വിഷയത്തിലും സ്‌കൂൾ തലങ്ങളിലെ ലഹരി മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ എല്ലാ ജില്ലകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
സുപ്രീം കോടതിയിൽ ഈ വിഷയം സെപ്റ്റംബർ 9 ന് ഇന്റെർവീനിങ് അപ്പീൽ ആയി ഫയൽ ചെയ്തു. ആകർമകാരികളായ നായകളെ കൊല്ലുന്നതിനുള്ള ഉത്തരവ് നൽകുവാനും അഭ്യർത്ഥിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണം വേണ്ട രീതിയിൽ സംസ്ഥാനത്ത് നടക്കുന്നില്ല. പ്ലാന്റുകൾ സ്ഥാപിച്ച അന്ന് തന്നെ പ്രവർത്തനം നിലച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ സംസ്ഥാനത്ത് നിരവധിയാണ്. പരാജയപ്പെട്ട ഇത്തരം മാലിന്യ സംസ്കരണ സംവിധാനമാണ് സംസ്ഥാനത്തെ തെരുവ് നായ ശല്യം വർധിക്കുന്നതിന് പ്രധാന കാരണം. ഉറവിട മാലിന്യ സംസ്കരണവും അജൈവ, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യ കളക്ഷനും സംസ്കരണവും സർക്കാർ വകുപ്പുകൾ ചെയ്യണം.
വളർത്തുനായകളെ റോഡിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പ്രതിരോധ കുത്തിവെപ്പുകളും ലൈസൻസും നിർബന്ധമാക്കണം. സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുവാൻ ഉള്ള ഉദ്യോഗസ്ഥരെ നൽകുവാൻ ഡിപ്പാർട്മെന്റുകൾ വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കോന്നി വ്യാപാര ഭവനിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗം ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു.
ദേശീയ വൈസ് പ്രസിഡണ്ട് പ്രകാശ് കെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സി എസ് രാധാമണിയമ്മ ,എം എ കബീർ, മുരളീധരകുറുപ്പ്, പി എം താജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്, ജില്ലാ ഓർഗനൈസർ അസീസ് കുട്ടി, ജില്ലാ സെക്രട്ടറി ഓമന ആർ നായർ, കോന്നി താലൂക്ക് കൺവീനർ സജി എബ്രഹാം,അഡ്വ ശശിധരൻ പിള്ള, അഡ്വ സോമൻ, ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.































