മുംബൈ: മുംബൈയിൽ കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. സകറാമും കൂട്ടാളികളായ മൂന്നുപേരും ആണ് ഒന്നര വർഷത്തിന് ശേഷം പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു. 2024 ഒക്ടോബർ 14-നായിരുന്നു സംഭവം. ഡിംപിൾ ചൗധരി എന്ന യുവതിയുമായി സകാറാം പ്രണയത്തിലായിരുന്നു. ഇവരോടൊപ്പം ജീവിക്കാനാണ് ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ സകാറാം തീരുമാനിച്ചത്.
രണ്ടു തവണ അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഭാര്യയെ കൊല്ലാൻ 6.7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി. ഇയാൾ രണ്ടുപേരുടെ സഹായത്തോടെ ഗീതയെ കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ മൃതദേഹം അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ആത്മഹത്യയാണെന്ന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നില്ല. അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗീതയുടെ പിതാവിന്റെ സംശയങ്ങളാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.






























