മംഗളൂരു : കുടുംബവഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി മരിച്ചു. മൂഡബിദ്രി ദേരേഗുഡ്ഡയിലെ സുനിത (30) ആണ് ചൊവ്വാഴ്ച അർധരാത്രിയോടെ മംഗളൂരു സർക്കാർ വെൻലോക് ആസ്പത്രിയിൽ മരിച്ചത്. ഭർത്താവ് ദിൻരാജിനെ മൂഡബിദ്രി പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയം ദിൻരാജ് സുനിതയുമായി വഴക്കിട്ടു. വഴക്കിനിടെ ഇയാൾ തടിക്കഷണമുപയോഗിച്ച് സുനിതയുടെ തലയ്ക്കടിച്ചു. സാരമായി മുറിവേറ്റ സുനിത രക്തംവാർന്ന് ഏറെനേരം കിടന്നു. സംഭവം ദിനരാജ് സുനിതയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചതോടെ ഉടനെ ആസ്പത്രിയിലെത്തിക്കാൻ അവർ പറഞ്ഞു.
സുനിതയുമായി ദിൻരാജ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിലെത്തിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് അവിടെ പ്രവേശിപ്പിച്ചില്ല. തുടർന്നാണ് കിലോമീറ്ററുകൾ അപ്പുറമുള്ള മംഗളൂരു നഗരത്തിലെ വെൻലോക്ക് ആസ്പത്രിയിലെത്തിയത്. ഏറെനേരം രക്തംവാർന്ന് അവശനിലയിലായ സുനിത ചികിത്സയ്ക്കിടെ അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ദിൻരാജിനെ പോലീസ് അറസ്റ്റുചെയ്തത്.