നാഗ്പുർ : കൗമാരക്കാരിയായ സഹോദരിയുമായി പ്രണയബന്ധമാരോപിച്ച് യുവാവിനെ സഹോദരങ്ങൾ കുത്തികൊന്നു. ഗഡ്ഡിഗോദാം സ്വദേശിയായ കമലേഷ് ബാണ്ഡു സഹാരെ (27) എന്നായാളാണ് കൊല ചെയ്യപ്പെട്ടത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളോടൊപ്പമല്ല താമസം. മാതാപിതാക്കളോടും മകളോടുമൊപ്പം നിലവിൽ താമസിക്കുന്ന കമലേഷ് മഹ്ദാ കോളനിയിൽ അനിയത്തിയുടെ വീടിന് സമീപമുള്ള കൗമാരക്കാരിയായ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പ്രണയ സമ്മാനമായി ഒരു മൊബൈൽ ഫോണും പെൺകുട്ടിക്ക് ഇയാൾ സമ്മാനിച്ചിരുന്നു.
ഇത് കണ്ടെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിനെ ശക്തമായി എതിർത്തു. ഐ.പി.സി സെക്ഷൻ 354 (എ) പ്രകാരം കമലേഷിനെതിരെ പെൺകുട്ടി കപിൽ നഗർ പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് ആദ്യവാരം പരാതി നൽകിയിരുന്നു. ഇതിന് ശേഷം അറസ്റ്റിലായ കമലേഷ് രണ്ട് ആഴ്ചയോളം ജയിലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ജയിലിൽ നിന്നും ഇറങ്ങിയ കമലേഷ് അനിയത്തിയുടെ നാട്ടിൽ സന്ദർശനം നടത്തിയിരുന്നു. ബുധനാഴ്ച പ്രതികളായ രണ്ടു സഹോദരൻമാരും അവരുടെ സുഹ്യത്തുക്കളും ചേർന്ന് കമലേഷിനെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. കുത്തേറ്റ കമലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പ്രതികൾക്ക് എതിരേ ഐ.പി.സി സെക്ഷൻ 302, 34 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.