കൊട്ടിയം : യുവതിയുടെ മരണം കൊലപാതകമെന്ന സംശയത്താൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. മൈലാപ്പൂര് തൊടിയിൽ പുത്തൻ വീട്ടിൽ ബിലാൽ ഹൗസിൽ നിസാമിന്റെ ഭാര്യ നിഷാന എന്നു വിളിക്കുന്ന സുമയ്യയാണ് (29) മരിച്ചത്. ശനിയാഴ്ച രാവിലെ സുമയ്യയെ അടുക്കളയിൽ അവശനിലയിൽ കണ്ടെതെന്നാണ് ഭർത്താവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞതെന്നു പോലീസ് അറിയിച്ചു. ഭർത്താവും ബന്ധുക്കളും ചേർന്ന് സുമയ്യയെ ഉടൻ സമീപത്തെ ക്ലിനിക്കിലേക്കു കൊണ്ടു പോയി. ഗുരുതരമായതോടെ മേവറത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നു കൊട്ടിയത്തെ മറ്റൊരു ആശുപത്രിയിലേക്കും അവിടെ നിന്നു പാലത്തറ സഹകരണ ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരിച്ചത്.
എന്നാൽ സുമയ്യയെ അവശനിലയിൽ കണ്ടെന്ന ഭർത്താവിന്റെ മൊഴിയിൽ ബന്ധുക്കൾക്കു സംശയമുണ്ടായിരുന്നു. നിസാമിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. സംഭവ ദിവസം അടുക്കളയിൽ നിന്ന സുമയ്യയെ പിറകിൽ നിന്നു ഷാൾ കഴുത്തിൽ കുടുക്കിയെന്നു ചോദ്യം ചെയ്യലിൽ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പോലീസ്, ഫൊറൻസിക് വിദഗ്ധർ എന്നിവർ എത്തി വീട് പരിശോധിച്ചു. ഉമയനല്ലൂരിൽ ഗോൾഡ് കവറിങ് കട നടത്തുകയാണ് നിസാം.