ചേര്‍ത്തല : പട്ടാപ്പകല്‍ വീട്ടില്‍ക്കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. അന്വേഷണം ഊർജിതമാക്കി എന്ന് പറയുമ്പോഴും പ്രതിയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ശാസ്ത്രീയമായി ശേഖരിച്ച വിവരങ്ങളും വിരലടയാള വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും ലഭിച്ചാല്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയുള്ളു എന്നാണ് പോലീസ് വാദം.
നിരവധി മോഷ്ടാക്കളെയും പിടിച്ചുപറിക്കേസുകളില്‍ ഉള്‍പ്പെട്ടവരെയും സംശയമുള്ളവരെയും ചോദ്യംചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ശനിയാഴ്ച വൈകീട്ടാണ് ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കവല മാച്ചാന്ത സജീവിന്റെ വീട്ടില്‍ കവര്‍ച്ചനടന്നത്. അമ്മൂമ്മ ബേബി കുളിക്കാന്‍പോയപ്പോള്‍ വീട്ടിലെത്തിയ ആള്‍ സജീവിന്റെ മകള്‍ അനന്തലക്ഷ്മിയെ (24) കത്തികാട്ടി ഭീഷണിപ്പെടുത്തിയാണു സ്വര്‍ണംകവര്‍ന്നത്.