പാറ്റ്ന : ബീഹാറിലെ ബാഗഹയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മാവിൽ കെട്ടിത്തൂക്കി യുവാവ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗൗതം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 25 വയസ്സുകാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. ഗർകട്ടി ഗ്രാമത്തിനടുത്തുള്ള ഒരു തോട്ടത്തിലെ മാവിൽ യുവതിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. സംശയം തോന്നിയ പോലീസ് ഹേമലതയുടെ ഭർത്താവ് ഗൗതമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഹേമലതയെ മർദ്ദിക്കുകയും തുടർന്ന് സമീപത്തുള്ള ഒരു കരിമ്പ് തോട്ടത്തിൽ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കുറച്ചുസമയം മൃതദേഹം ഒളിപ്പിച്ചു വെച്ചു. പിന്നീട് രാത്രിയോടെ ആരും കാണാതെ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹേമലതയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.





























