ഭോപ്പാൽ : മണിക്കൂറുകളോളം മൊബൈൽ ഗെയിം കളിക്കാതെ ജോലി കണ്ടെത്താൻ ആവശ്യപ്പെട്ട ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെയാണ് (24) ഭർത്താവ് രഞ്ജീത് പട്ടേൽ കൊലപ്പെടുത്തിയത്. തോർത്ത് ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ നിന്ന് മുങ്ങി. രഞ്ജീതും നേഹയും വിവാഹിതരായിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ. രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തൊഴിൽരഹിതനായ രഞ്ജീത് മണിക്കൂറുകൾ മൊബൈൽ ഗെയിമിനായി ചെലവഴിച്ചിരുന്നതിനാൽ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ശേഷം രഞ്ജീത് നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും ‘അവളെ തിരികെ കൊണ്ടുപോകണം’ എന്നുമായിരുന്നു സന്ദേശം. കുടുംബം ഉടൻ തന്നെ ദമ്പതികളുടെ വീട്ടിലേക്ക് എത്തി. അപ്പോൾ അനക്കമറ്റ് കിടക്കുന്ന നേഹയെ ആണ് കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്തതായി ഡിഎസ്പി ഉദിത് മിശ്ര പറഞ്ഞു.





























