സുൽത്താൻബത്തേരി : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഓടപ്പള്ളം പ്ലാക്കാട്ടിൽ ഷിനി (41) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്. ദേഹത്ത് തീപടർന്ന് വീട്ടിനുള്ളിൽനിന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവന്ന ഷിനിയെ നാട്ടുകാരാണ് തീകെടുത്തി ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഇവരുടെ ഇളയമകനും വീട്ടിലുണ്ടായിരുന്നു.
ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ ഷിനിയെ വിദഗ്ധചികിത്സയ്ക്കായി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്. ഭർത്താവാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ഷിനി മജിസ്ട്രേറ്റിനുമുന്നിൽ മരണമൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും ചൊവ്വാഴ്ചയും മദ്യലഹരിയിലെത്തി ഷിനിയുമായി വഴക്കുണ്ടാക്കിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
ഒരു മാസംമുന്‍പ് വീട്ടിൽ വഴക്കുണ്ടാക്കിയ ഉണ്ണികൃഷ്ണൻ ജനൽ തല്ലിത്തകർത്തിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാൾക്ക് താക്കീതുനൽകി വിട്ടതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണികൃഷ്ണൻ വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ഷിനി പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ പരാതി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഷിനിയെ തീകൊളുത്തിയശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഉണ്ണികൃഷ്ണനെ നാട്ടുകാർ ചേർന്ന് അനുനയിപ്പിച്ചാണ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. ബുധനാഴ്ച പുലർച്ചെയാണ് ഉണ്ണികൃഷ്ണനെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മക്കൾ: അതുൽ കൃഷ്ണ, അമൽ കൃഷ്ണ.