ഹരിയാന: ഹരിയാനയിലെ ഫരീദാബാദിൽ വിവാഹമോചനക്കേസ് കോടതിയിലിരിക്കെ 30 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഗീതയും ഭർത്താവും തമ്മിലുള്ള വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായിരുന്നു. ഭർത്താവുമായും വീട്ടുകാരുമായും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്ന സംഗീത തന്റെ രണ്ട് കുട്ടികളോടൊപ്പം തനിച്ചാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഭർത്താവും ചില ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭർത്താവ് സംഗീതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.
സംഗീതയുടെ ശരീരത്തിൽ ഏൽക്കുകയും അവർ റോഡിൽ വീഴുകയും ചെയ്തു. വെടിയൊച്ച കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഗീതയുടെ പിതാവും അയൽക്കാരും ചേർന്ന് ഉടൻ തന്നെ സെക്ടർ 31-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതായും ബിഹാർ സ്വദേശിയായ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും പല്ല പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സത്യ പ്രകാശ് അറിയിച്ചു. ദാമ്പത്യ തർക്കങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.






























