പാലക്കാട് : പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. ചികിത്സയിലുണ്ടായിരുന്ന തൃത്താല മേഴത്തൂർ സ്വദേശിനി (29) നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. നൗഷിജയുടെ സഹോദരന്റെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഈ മാസം പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.





























