കൊട്ടിയം : ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സാക്ഷിയുടെ വീടിനു തീയിട്ടു. വാളത്തുംഗൽ സഹൃദയ ക്ലബ്ബിനു സമീപം കുടുംബപ്രശ്നങ്ങളുടെപേരിൽ ഭാര്യയ്ക്കുനേരേ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൊഴി നൽകിയ അയൽവാസിയുടെ വീടും വീടിനു മുന്നിൽ വെച്ചിരുന്ന സ്കൂട്ടറുമാണ് തീയിട്ടുനശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് വാളത്തുംഗൽ മങ്കാരത്ത് കിഴക്കതിൽ രജിയുടെ നേർക്കാണ് ഭർത്താവായ ജയൻ ആസിഡ് ആക്രമണം നടത്തിയത്. ഈ കേസിൽ മൊഴി നൽകിയ അയൽവാസിയായ മങ്കാരത്ത് കിഴക്കത്തിൽ ശ്രീജയുടെ വീടിനും സ്കൂട്ടറിനുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി ജയൻ തീയിട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീജയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന ജയൻ വീടിനുമുന്നിൽ വെച്ചിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുക്കുകയും അതുപയോഗിച്ച് വീടിനും സ്കൂട്ടറിനും തീയിടുകയുമായിരുന്നു. വീട്ടിൽനിന്നു പുകയുയരുന്നതു കണ്ട ശ്രീജയും ഭർത്താവ് സുജിനും ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീയണച്ചു.