കൊച്ചി :150 കിലോ കഞ്ചാവുമായി കൊച്ചിയിൽ രണ്ടു പേരെ പിടികൂടി. പാലക്കാട് കൽമണ്ഡപം സ്വദേശി നന്ദകുമാർ(27), വാളയാർ സ്വദേശി കുഞ്ഞുമോൻ (36) എന്നിവരാണു പിടിയിലായത്. പ്രതികൾ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. കണ്ടെയ്നർ റോഡിലെ ആനവാതിൽ എന്ന സ്ഥലത്തുനിന്ന് വാനിൽ കടത്തുകയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ അടഞ്ഞതോടെ ലഹരിമരുന്ന് മാഫിയകൾ പിടിമുറുക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. ഹൈദരാബാദിൽനിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. മാങ്ങ നിറച്ച ക്രേറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കുഞ്ഞുമോൻ എക്‌സൈസ് പിടികൂടിയ കഞ്ചാവ് കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. വീണ്ടും കഞ്ചാവ് കടത്തിൽ സജീവമായി. ആന്ധ്രയിൽനിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോൻ. എറണാകുളം മുളവുകാട് സ്വദേശി ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.