തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. തട്ടിയെടുത്ത പണത്തിൽ നിന്നുള്ള 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചെന്നാണ് കേസിലെ ഒന്നാം പ്രതിയുടെടെ വെളിപ്പെടുത്തൽ. ക്ലർക്ക് സംഗീതാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ട് നിരോധനം വന്നതോടെ തട്ടിയെടുത്ത 500, 1000 നോട്ടുകൾ കത്തിച്ചെന്നാണ് സംഗീതിന്റെ വെളിപ്പെടുത്തൽ. ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണ് കത്തിച്ചത്. 2017 ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിലേറ്ററിൽ ഏട്ടൻ ഈ നോട്ടുകൾ കത്തിച്ചതെന്നാണ് സംഗീതിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ഫോറൻസിക സംഘത്തൊടൊപ്പം വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലൻസ് പറഞ്ഞു. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലാണ് ഇത്രയധികം തുകയുടെ വൻ തട്ടിപ്പ് നടന്നത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ലോട്ടറി ഏജന്‍റുമാര്‍ പ്രതിമാസം നിശ്ചിത തുക ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഈ തുകയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ലോട്ടറി ഏജന്‍റുമാരുടെയും തൊഴിലാളികളുടെയും ക്ഷേമനിധി തുകയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
തട്ടിയ തുക ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് പല തവണകളായി മാറ്റുകയായിരുന്നു. വൻക്രമക്കേടാണ് നടന്നതെന്നാണ് കണ്ടെത്തൽ. ബോർഡിനുണ്ടായ ഗുരുതര വീഴ്ചയാണ് പണം നഷ്ടമാകാൻ കാരണമെന്ന് സ്പെഷ്യൽ ഓഡിറ്റിൽ പറയുന്നത്. 013 മുതൽ 2020വരെയുള്ള കാലയളവിൽ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആരോപണവിധേയനായ സംഗീതിനെ ജോലിയും നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ക്ലർക്ക് സംഗീതും ഇയാളുടെ സുഹൃത്തും ഇടനിലക്കാരനുമായ അനിൽകുമാറും ചേർന്ന് കോടികളുടെ സ്വത്ത് വാങ്ങി കൂട്ടിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രതികൾ ചേർന്ന് ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ നിന്ന് 14.93 കോടി രൂപയാണ് തട്ടിയെടുത്തത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതും വിവരം പുറംലോകമറിയുന്നതും.






























