പയ്യന്നൂര്‍ : പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് കവർച്ച. 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി. മധുസൂദനന്റെ (73)വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലേസ്, ഒന്നര പവന്‍ തൂക്കം വരുന്ന ബ്രേസ്ലെറ്റ്, അര പവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വിവാഹ മോതിരം, ഓരോ പവന്‍ വീതം തൂക്കംവരുന്ന മൂന്ന് സാധാരണ മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് രാവിലെ ആറോടെ വീടുപൂട്ടി വീട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സാർഥം പോയതായിരുന്നു.
വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധനക്കെത്തി. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കാര്‍പെന്റര്‍ തൊഴിലാളി വേണുവിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30ഓടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അകത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ജോഡി സ്വര്‍ണ കമ്മല്‍ മോഷണം പോയിരുന്നു. പോലീസ് നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. മുമ്പ് കവർച്ച പരമ്പര നടന്ന പയ്യന്നൂരിൽ ഇടവേളക്കുശേഷം വീണ്ടും നടന്ന ഭവനഭേദനങ്ങൾ നാട്ടിൽ ഭീതി പരത്തി. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം തൃശൂരിൽ പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍.
കണ്ണൂര്‍ തലശ്ശേരി തിരുവങ്കാട് ഗീതം നിവാസില്‍ റോഷന്‍ (46) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ അപ്രൂവല്‍ ഓഫീസറായി ജോലി നോക്കുന്ന പ്രതി ആര്‍ഭാട ജീവിതം നയിക്കാനാണ് സ്വര്‍ണം കവര്‍ന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി പോട്ട വാഴക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മെയ് 30 പുലര്‍ച്ചെ 5:25 ഓടെയാണ് കവര്‍ച്ച നടന്നത്. വാഴക്കുന്ന് സ്വദേശിയായ വയോധിക പോട്ട ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലേക്ക് ഉറുമ്പന്‍കുന്ന് – എഡി കറന്റ് റോഡ് വഴിയാണ് സ്ഥിരമായി പോകുന്നത്. ഇത് മനസ്സിലാക്കിയ പ്രതി വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവെച്ച് വൃദ്ധയെ ആക്രമിച്ച് മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയ്യിലെ ഒരു പവന്‍ വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു.





























