കണ്ണൂര്‍ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനരന്വേഷണം നടത്തണമെന്ന് കെഎസ്‌യു. കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രവർത്തകർ മുന്മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി എടുക്കണമെന്നാണ് കെഎസ്‌യു പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങൾക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും, അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടിയുടെ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട ജയിൽവാസം അനുഭവിച്ച കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അതുല്‍ എം സി പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ 16 ദിവസം ജയിൽവാസം അനുഭവിച്ചതെന്നും ഭരണകൂട വേട്ടയാണ് നടന്നതെന്നും അതുൽ പറഞ്ഞു. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപെടണമെന്നും എം സി അതുല്‍ ആവശ്യപ്പെട്ടു. പ്രവർത്തക നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ മൊഴി.
എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായി കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോര്‍ജ് പോലീസില്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് വീണാ ജോര്‍ജ്ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അന്ന് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് പ്രവർത്തകർ നടത്തിയതെന്നായിരുന്നു സിപിഎം നേതാക്കൾ ആരോപിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍. കേസില്‍ അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇവർക്ക് ജാമ്യം നൽകിയത്.






























