ചെന്നൈ : ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ. അണ്ണാമലൈ. തമിഴ്നാട്ടിന്റെ രാഷ്ട്രീയ യാഥാർഥ്യങ്ങളെയും ജനങ്ങളുടെ വികാരങ്ങളെയും ദേശീയ പാർട്ടികൾ വേണ്ടത്ര മനസിലാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപിക്കൊപ്പമുള്ള ആറുവർഷത്തെ പ്രവർത്തനകാലം തന്റെ രാഷ്ട്രീയ ജീവിതത്തിലെ വിലപ്പെട്ട അനുഭവമായിരുന്നുവെന്നും നിരവധി കാര്യങ്ങൾ പഠിക്കാൻ അതിലൂടെ സാധിച്ചതായും അണ്ണാമലൈ പറഞ്ഞു. പ്രാഥമിക അംഗത്വം രാജിവച്ചതിന് ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിലേക്ക് ഒരു സാധാരണക്കാരൻ കടന്നുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപി തന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പുതിയ രാഷ്ട്രീയ ദിശയാണ് ഇനി ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബദൽ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യകതയുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
‘എന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കത്തിൽ പഠിക്കാനും അനുഭവം നേടാനും വേണ്ടി ഞാൻ വിജയകാന്ത് സ്ഥാപിച്ച പാർട്ടിയിൽ ഒരു ഇന്റേൺ ആയി ചേർന്നു. തുടർന്ന് ഞാൻ എന്റെ പൊതുജീവിതം ബിജെപിയുമായി ചേർന്ന് മുന്നോട്ടുപോയി. ഇന്ന് എനിക്ക് 42 വയസുണ്ട്. കഴിഞ്ഞ 17 വർഷമായി പുതിയൊരു ബദൽ രാഷ്ട്രീയത്തിന് വേണ്ടി പോരാടുകയാണ്. അർത്ഥവത്തായ ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു. നമ്മുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഉയർന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കാൻ പോകുന്നു. നമുക്ക് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരണം. ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ രജനീകാന്ത് എന്നെ നേരിട്ട് അഭിനന്ദിക്കുകയും എന്റെ രാഷ്ട്രീയ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു’- അണ്ണാമലൈ പറഞ്ഞു.






























