ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾക്ക് തകർച്ച സംഭവിച്ചിട്ടുണ്ട്. ഇതോടെ സംഘർഷബാധിത സംസ്ഥാനത്തെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം പുലർച്ചെ 4:10 ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളോ ഉൾപ്പെട്ട ഗ്രൂപ്പുകളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗ്രാമവാസികളായ ലെത്‌ഖോംഗം ഹാക്കിപ്പ്, ഭാര്യ ടിൻമേരി ഹാക്കിപ്പ്, സെയ്‌ഖോഹാവോ ഹോക്കിപ്പിന്റെ മകൻ ജങ്‌മിൻലാൽ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അക്രമത്തിൽ കുക്കി സമുദായത്തിലെ നിരവധി വീടുകൾക്ക് തീയിട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഏഴ് വീടുകൾ തകർന്നതായും സാധാരണക്കാരുടെ സ്വത്തുക്കൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും സംസ്ഥാനത്തെ കുക്കി ഇൻപി മണിപ്പൂർ പ്രസ്താവനയിൽ പറഞ്ഞു.
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക് മുയിവയിലെയും സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഒരു വിഭാഗത്തിലെയും സായുധ കേഡറുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി ഇൻപി മണിപ്പൂർ ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് ആരോപിച്ച സംഘടന കൊലപാതകങ്ങളിൽ ശക്തമായി അപലപിക്കുകയും ചെയ്തു. 2023 മുതൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സമാധാനം പൂർണമായി പുനസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി കാങ്പോക്പി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടക്കിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമാധാനവും നിയമവാഴ്ചയും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. 2023ൽ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം 250ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം അക്രമത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ പ്രസ്താവന ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല, അന്വേഷണം തുടരുകയാണ്. അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.





























