ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച സമ്മാനിക്കാനുള്ള ഒരു ബോട്ട് ഓപ്പറേറ്ററുടെ ശ്രമം ഒടുവിൽ വലിയ പിഴയിലേക്കെത്തി. തീരത്ത് ശാന്തമായി ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഹോൺ മുഴക്കി എഴുന്നേൽപ്പിച്ചതിന് നോർവെയിൽ ബോട്ട് പൈലറ്റിന് 50,000 നോർവീജിയൻ ക്രോൺ (ഏകദേശം അഞ്ച് ലക്ഷം രൂപ) പിഴ ചുമത്തി. ഉറങ്ങിക്കിടന്ന ധ്രുവക്കരടി എഴുന്നേറ്റ് നടക്കുന്നത് ടൂറിസ്റ്റുകൾക്ക് കാണിക്കാനാണ് ബോട്ട് ഓപ്പറേറ്റർ ശക്തമായി ഹോൺ മുഴക്കിയത്. ശബ്‌ദം കേട്ട് ഞെട്ടിയുണർന്ന കരടി ഉടൻ തന്നെ അവിടെനിന്ന് ഓടിപ്പോകുകയായിരുന്നു.
സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വാൽബാർഡ് ഗവർണർ ലാർസ് ഫൗസെ അന്വേഷണം നടത്തി നടപടിയെടുത്തു. ധ്രുവക്കരടി വിശ്രമിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് സമീപം ബോട്ട് എത്തിയപ്പോഴാണ് മനഃപൂർവം ഹോൺ മുഴക്കിയതെന്ന് ഗവർണർ വ്യക്തമാക്കി. 1972 മുതൽ സ്വാൽബാർഡിൽ ധ്രുവക്കരടികൾ സംരക്ഷിത ജീവികളുടെ പട്ടികയിലാണ്. സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ അനാവശ്യമായി ശല്യപ്പെടുത്തുകയോ പിന്തുടരുകയോ അവയുടെ ശ്രദ്ധ ആകർഷിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. വന്യജീവികളുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കാതെയും അവയ്ക്ക് സമ്മർദമുണ്ടാക്കാതെയും സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് സന്ദർശകർക്കും ടൂർ ഓപ്പറേറ്റർമാർക്കും നൽകിയിരിക്കുന്ന നിർദേശം.






























