കൊച്ചി : അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ എന്ന എഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഷിപ്പ്‌യാർഡിലെ നൂറ്റമ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഈ മാസം 14നാണ് കപ്പലിനകത്തെ ചുമരില്‍ എഴുത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉള്‍വശത്തെ ചുമരില്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഉള്ളത് എന്നതിനാല്‍ വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ശാല അധികൃതര്‍ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സൗത്ത് പോലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷിപ്പ്‌യാർഡ് അധികൃതര്‍ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു എന്നാണ് വിവരം. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഈ എഴുത്ത് രേഖപ്പെടുത്തിയത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കപ്പല്‍ കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഇത് എഴുതിയതെന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും പഴക്കമില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കേന്ദ്ര ഏജന്‍സികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. 2019ല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലിരിക്കെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടിയതിന് സമാന രീതിയില്‍ ഈ സംഭവത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പാകിസ്താന്‍ ഏജന്റുമാര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഷിപ്പ്യാര്‍ഡിന്റെ മാല്‍പെ യൂണിറ്റില്‍നിന്ന് 2025ല്‍ യുപിക്കാരായ രണ്ട് കരാര്‍ തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു.





























