വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ ‘എയർ ഫോഴ്സ് വൺ’ ആയി ഇനി ഖത്തർ സമ്മാനിച്ച ആഡംബര വിമാനം പറക്കും. 3700 കോടി രൂപ വിലമതിക്കുന്ന ബോയിംഗ് 747-8 വിമാനമാണ് ഖത്തർ അമേരിക്കയ്ക്ക് കൈമാറിയത്. വാഷിംഗ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആൻഡ്രൂസ് സൈനിക താവളത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമാനം ഔദ്യോഗികമായി പൊതുജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്തു. വാഷിംഗ്ടണിന് പുറത്തുള്ള സൈനിക താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിലെ ഒരു കൂറ്റൻ ഹാങ്ങറിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഈ വിമാനം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. പതിറ്റാണ്ടുകളായി പ്രസിഡന്റിന്റെ വിമാനത്താവളമായി പ്രവർത്തിക്കുന്ന ഈ താവളത്തിൽ എത്തിയ ട്രംപ്, വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങി എയർഫോഴ്സ് ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും അവിടെ ഒത്തുകൂടിയ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
ഇതുപോലൊരു വിമാനം ലോകത്ത് ഇനി വേറെ ഉണ്ടാകില്ലെന്നും, ഇത് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വിമാനമായാണ് കണക്കാക്കപ്പെടുന്നതെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടത്. നിലവിലുള്ള വിമാനത്തേക്കാൾ വളരെ വലുതായതിനാൽ ഈ പുതിയ ജെറ്റ് വിമാനം സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരു ഹാങ്ങർ തന്നെ നിർമ്മിക്കേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ 250-ാം ജന്മദിനമായ വരാനിരിക്കുന്ന ജൂലൈ 4-ന് വാഷിംഗ്ടണിൽ നടക്കുന്ന വൻകിട ഫ്ലൈഓവറിന് ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നൽകുകയെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള യാത്രകൾക്ക് ഉപയോഗിക്കുന്നതിന് മുൻപായി വിമാനത്തിന്റെ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തുന്ന അവസാന ഘട്ട പരീക്ഷണ പറക്കലുകൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് എയർഫോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.





























