വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. അറസ്റ്റിന് പിന്നിൽ യുഡിഎഫ്-പോലീസ്-മാധ്യമ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സിപിഎം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതുവരെ യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ, ആദ്യമായാണ് പാർട്ടി തന്നെ നേരിട്ട് സമരം ഏറ്റെടുത്ത് തെരുവിലിറങ്ങുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹ്ബൂബ് ആണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. വടകര ഏരിയയിലെ പ്രധാന നേതാക്കളും നിരവധി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.
വിവാദ സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്‌കർ ആണെന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും നേതാക്കൾ ചോദിച്ചു. ഭരണമാറ്റത്തിന് പിന്നാലെ ഉന്നതരുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നും സിപിഎം ആരോപിക്കുന്നു. എസ്പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു.




























