ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെ വഹിച്ച് ദേശീയപാതയിൽ ഇറങ്ങി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ എന്നിവരുമായാണ് വിമാനം രാജസ്ഥാനിലെ ബർമറിൽ പരീക്ഷണ ലാൻഡിങ് നടത്തിയത്. അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളിൽ ലാൻഡ് ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്.
സാധാരണ കാറുകളും ലോറികളും ഓടാറുള്ള പാതകളിൽ ഇനി വിമാനങ്ങളും കാണാം. ഇവിടെ നടന്നത് സുപ്രധാനമായ ഒരു കാര്യമാണ്. കാരണം 1971ലെ യുദ്ധത്തിന് സാക്ഷിയായ പ്രദേശമാണിത്. അന്താരാഷ്ട്ര അതിർത്തി അടുത്താണ്. ഇത്തരമൊരു അടിന്തര ലാൻഡിങ് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുകകൂടിയാണ് ഇത്-പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
യുദ്ധത്തിന് മാത്രമല്ല രക്ഷാപ്രവർത്തനത്തിനും ദുരന്തസാഹചര്യങ്ങൾ യുദ്ധത്തിന് സമാനമാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇന്ത്യൻ വ്യോമസേന അവിടെയുണ്ടാകും- മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനും വ്യോമ താവളങ്ങൾ ലഭ്യമല്ലാത്ത സന്ദർഭങ്ങളിലും ദേശീയ പാതകളിൽ വിമാനം ഇറക്കുന്നതിനായുള്ള പരീക്ഷണമാണ് നടന്നത്. ഇതിന്റെ വീഡിയോയും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. വിമാനം സുരക്ഷിതമായി ദേശീയപാതയിൽ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ഇതിന് സാക്ഷിയാകാൻ സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ എത്തിയിരുന്നു. പിന്നീട് സുഖോയ് യുദ്ധവിമാനവും ഇതേ പാതയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വ്യത്യസ്ത സംസ്ഥാനങ്ങളിലെ 12 ദേശീയപാതകൾ ഇത്തരത്തിൽ അടിയന്തര ലാൻഡിങ്ങിന് ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ. വ്യോമസേനയുടെ എല്ലാ വിമനങ്ങളും ഇത്തരത്തിൽ നിലത്തിറക്കാനാകും.